പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്.

കണ്ണൂർ: പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.