രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ സൂചനകള്‍ എട്ടരയോടെ പ്രതീക്ഷിക്കാം. പതിനാറ് റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Thrikkakkara;ഉപതെരഞ്ഞെടുപ്പില്‍ ആര് നേടും?സീറ്റ് നിലനിര്‍ത്താന്‍ ഉമതോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി കറുത്ത കുതിരയാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും നാളെ ഉത്തരം കിട്ടും. കൊച്ചി കോര്‍പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി.ടി.തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അത്.
പാലാരിവട്ടം,പാടിവട്ടം,അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്‍റെ സൂചനയാകും അത്.
അങ്ങിനെ വന്നാല്‍ തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക.
ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും. അങ്ങിനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍ തൃക്കാക്കര മുന്‍സിപ്പല്‍ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍
'പി.ടി.ക്കായി ഭക്ഷണം മാറ്റി വയ്ക്കുന്നത് എന്‍റെ സ്വകാര്യത', വിങ്ങിപ്പൊട്ടി ഉമ തോമസ്
പി. ടി. തോമസിനായി ഭക്ഷണം മാറ്റി വയ്ക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ്. താൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു പങ്ക് പി.ടി.ക്ക് മാറ്റി വയ്ക്കുന്നത് എന്‍റെ സ്വകാര്യതയാണ്. അതിലാരും ഇടപെടുന്നതോ അതിനെ പൊതുവിടങ്ങളിൽ ചർച്ച ചെയ്യുന്നതും എനിക്കിഷ്ടമല്ല. അത് ശരിയല്ല. ഇതെല്ലാമെടുത്ത് എനിക്കെതിരെ സൈബറാക്രമണം നടത്തുന്നത് പരാജഭീതി കൊണ്ടാണ് - ഉമ തോമസ് പറയുന്നു.
''ഞാനൊരു സ്ഥാനാർത്ഥിയായപ്പോൾത്തന്നെ ഒരു സ്ത്രീയെന്ന തരത്തിലുള്ള ആക്രമണം ഞാൻ നേരിട്ട് കഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകൾ ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചാടി എന്നൊക്കെയാണ് ചിലരൊക്കെ പറഞ്ഞത്'', ഉമ തോമസിന്‍റെ തൊണ്ടയിടറുന്നു. ''ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവര് ചിന്തിക്കുന്നത്? നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരരുത് എന്നാണ് ഇടതുപക്ഷ മുന്നണി ചിന്തിക്കുന്നത് എങ്കിൽ, അവർ തിരുത്തപ്പെടേണ്ടവരാണ്. തീർച്ചയായും തെരഞ്ഞെടുപ്പൊക്കെ കഴിയും. അത് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പോകണ്ടവരാണ്. അവർക്കെതിരെ, ഞാൻ പോരാടും എന്നതിൽ ഒരു സംശയവുമില്ല'', ഉമ തോമസ് പറയുന്നു.
''പിടിക്ക് ഞാൻ ഭക്ഷണം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് വേറൊരു പരിഹാസം. അതെന്‍റെ സ്വകാര്യതയാണ്. ഞാനത് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നു എന്നൊന്നും പറഞ്ഞല്ല ഞാൻ വോട്ട് ചോദിച്ചത്. അതെന്‍റെ സ്വന്തം, എന്‍റെ പിടിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ്. അതിലൊരാളും ഇടപെടേണ്ട ആവശ്യമില്ല. അതെനിക്കിഷ്ടമല്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ പരാജയഭീതിയാണെന്ന കാര്യത്തിൽ സംശയമില്ല. ഏത് രീതിയിലാക്രമിക്കണമെന്ന് അറിയാതെ ചെയ്യുന്നതാണിതൊക്കെ. രണ്ടാം കിട എന്നല്ല, തീർത്തും താഴേക്കിടയിലുള്ള അധഃപതിച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇതിനെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടെങ്കിൽ ലജ്ജിക്കണം എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. സ്ത്രീകളങ്ങനെ അപമാനിക്കപ്പെടേണ്ടവരല്ല'', ഉമ തോമസ്.
സൈബറാക്രമണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും, ഇതിനോടിനി പ്രതികരിക്കാനില്ലെന്നും ഉമ തോമസ് പറയുന്നു.
