കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പമാണ് കുട്ടി പോയത്. ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര
തൃപ്പൂണിത്തുറ: പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപകർ പെൺകുട്ടിയുടെ കുടുംബത്തെ പരാതി നൽകാതിരിക്കാൻ നിർബന്ധിച്ചെന്ന് വിവരം. ഇത് വ്യക്തമായതിനെ തുടർന്നാണ് സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തതിനാണ് നടപടി.

സംഭവത്തിൽ കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.വിവരം പൊലീസിൽ അറിയിച്ചത് സ്കൂളിൽ കൗൺസിലിങിന് എത്തുന്ന താത്കാലിക അധ്യാപികയാണ്. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയെ പ്രതികൾ സ്കൂളിലേക്ക് വിളിച്ചുവരുത്തി പരാതി നൽകാതിരിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നാണ് ഇവർക്കെതിരായ കുറ്റം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പമാണ് കുട്ടി പോയത്. ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. രാത്രി കലോത്സവം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അധ്യാപകൻ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം തൊട്ടടുത്ത ദിവസം സ്കൂൾ പ്രിൻസിപ്പൽ അടക്കം അറിഞ്ഞു. അമ്മയെ സമ്മർദ്ദത്തിലാക്കി പരാതി മൂടിവെക്കാനാണ് ഇവർ ശ്രമിച്ചത്. കുട്ടി വിവരം സഹപാഠികളോട് പറയുകയും സ്കൂളിലെത്തുന്ന താത്കാലിക കൗൺസിലിങ് ടീച്ചർ ഇക്കാര്യം അറിയുകയും ചെയ്തതോടെയാണ് പ്രതികൾ പിടിയിലായത്.
വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ അധ്യാപകൻ നാട് വിട്ടു. ഇയാളെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
