ഉത്സവാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകരായ നാലു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍: ഉത്സവാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകരായ നാലു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടന്നൂര്‍ എരിഞ്ഞിക്കല്‍ ക്ഷേത്രത്തിലേക്കുളള ഘോഷയാത്രയ്ക്കിടെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വെച്ച് സിപിഎം പ്രവര്‍ത്തകനായ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് ബിജെപികാരാണ് പിടിയിലായത്. കൊടുമ്പ് സ്വദേശികളായ കൊടക്കാടത്ത് സുധീഷ്, ചാത്തന്‍ചിറ സതീഷ്, പുത്തന്‍കളത്തില്‍ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റതിന്‍റെ വൈരാഗ്യത്താലാണ് പ്രതികള്‍ കണ്ണനെ ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുളള ഘോഷയാത്ര കടന്നു പോകുന്നതിനിടെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വെച്ച് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കണ്ണനെ ചവിട്ടിവീഴ്ത്തി കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും, തലയില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തുവാനും ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കുപറ്റിയ കണ്ണന്‍ ചികിത്സയിലാണ്. അക്രമത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിഖില്‍ രാജേന്ദ്ര ദേശ് മുഖിന്‍റെ നിര്‍ദ്ദേശ പ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍റെ നേതൃത്ത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സൈഫുളള, നിമ്പിന്‍, ബദറുദ്ദീന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ സഗുണ്‍, ശ്രീജിത്ത്, ഹോംഗാര്‍ഡ് ഓമനകുട്ടന്‍ എന്നിവരുണ്ടായിരുന്നു.

YouTube video player