ധനവ്യവസായ ബാങ്കേഴ്സ് ഉടമകളായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് സർക്കാർ ഉത്തരവ്.
തൃശൂര്‍: തൃശൂരിലെ 200 കോടിയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ നിക്ഷേപങ്ങളും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉത്തരവിറക്കി. ധനവ്യവസായ ബാങ്കേഴ്സ് ഉടമകളായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് സർക്കാർ ഉത്തരവ്. 2019 ലെ അനധികൃത നിക്ഷേപ നിരോധന നിയമം (BUDS Act) അനുസരിച്ചാണ് നടപടി. വടൂക്കരയിലെ രണ്ട് വീടുകൾ, തൃശൂരിലെ സ്ഥാപനം, ആറ് ഫ്ലാറ്റുകൾ ഉൾപ്പെടുന്ന കടമുറികൾ എന്നിവ കണ്ടുകെട്ടി.
ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ധന വ്യവസായ ബാങ്കേഴ്സ് ഉടമയുമായ പാണഞ്ചേരി ജോയ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ജോയ് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പില്‍ കീഴടങ്ങിയത്. കൂട്ടുപ്രതികളായ ഭാര്യക്കും മക്കള്‍ക്കുമായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ ജോയ് ഡി. പാണഞ്ചേരിയുമായി പൊസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ബാങ്കേഴ്സ് ഹെഡ് ഓഫീസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
ഇരുനൂറ് കോടിയിലെറെ രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും മുപ്പത് കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി മാത്രമാണ് ഇതുവരെയെത്തിത്. ബാക്കി രേഖകളിലില്ലാതെ ഇടപാട് നടത്തിയതാകാമെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു സ്ഥാപനത്തിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍. ഇടപാടുകളില്‍ പലതും ഇത്തരം നോട്ടുബുക്കില്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റ് രേഖകളൊന്നുമില്ലെന്നാണ് ജോയ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇടപാടുകള്‍ സംബന്ധിച്ച നോട്ടുപുസ്തകങ്ങളും പറ്റു രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും നോട്ടെണ്ണുന്ന മിഷീനുകളും അന്വേഷണ സംഘം ഓഫീസില്‍ നിന്നും കണ്ടെത്തി.
Also Read: 200 കോടിയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ്: മുഖ്യപ്രതി ജോയ് പാണഞ്ചേരിയുമായി തെളിവെടുപ്പ് നടത്തി
തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും സ്ഥാപനത്തിന്‍റെ ഡയറക്ടർമാരാണ്. ജോയിയും ഭാര്യ റാണിയുമാണ് കേസിലെ പ്രതികൾ.

