സുരേഷ് ഗോപിയുടെ വിശദീകരണം; നടപടി എന്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് കളക്ടര്‍ അനുപമ
തൃശൂരില്‍ പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ 'അയ്യന്‍' പരാമര്‍ശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടര്‍ ചട്ടലംഘനനോട്ടീസ് നല്‍കിയത്.
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തുനടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ ടിവി അനുപമ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അനുപമ വ്യക്തമക്കി
തൃശൂരില്‍ പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ 'അയ്യന്‍' പരാമര്‍ശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടര്‍ ചട്ടലംഘനനോട്ടീസ് നല്‍കിയത്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്‍റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താൻ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടർക്കു നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കലക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു..
അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ അയ്യൻ എന്ന വാക്കിന്‍റെ അർത്ഥം ജ്യേഷ്ഠൻ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടർന്ന് ബിജെപി ക്യാമ്പിൽ നിന്ന് വന്ന വിശദീകരണം.