പൂരം ഒരുക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് സംഘം വെടിക്കെട്ട് പുരയിൽ എത്തിയത് അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്

തൃശ്ശൂർ: പൂരം ഒരുക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് സംഘം വെടിക്കെട്ട് പുരയിൽ എത്തിയത് അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്. വാർത്ത റിപ്പോർട്ട് ചെയ്ത് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അപകടം നടക്കുന്നത്. തൊഴിലാളികൾ പാട്ടുപാടിയും വളരെ സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടാവുന്നത്. അപകടം നടന്ന് മണിക്കൂർ പിന്നിട്ടിട്ടും സ്ഥലത്ത് വീണ്ടും പൊട്ടിത്തെറി നടക്കുന്നുണ്ട്. സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. 5 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.

YouTube video player