തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തന്നെ തുടരും. ഗുരുവായൂരിന്‍റെ ചരിത്രമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുത്തക അവസാനിക്കണം. ഈ കുത്തക നിലനിൽക്കുന്നതിനാൽ വികസനമില്ല. കുത്തക വികസനം ഉണ്ടാക്കുന്നില്ല
തൃശൂർ: കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തന്നെ തുടരും. ഗുരുവായൂരിന്‍റെ ചരിത്രമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുത്തക അവസാനിക്കണം. ഈ കുത്തക നിലനിൽക്കുന്നതിനാൽ വികസനമില്ല. കുത്തക വികസനം ഉണ്ടാക്കുന്നില്ല. ആ ബോർഡിൽ ഉണ്ട് എന്താണ് കുത്തകയെന്നും അത് ചട്ടലംഘനം അല്ലെന്നും ബി ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആരേയും പ്രകോപിപ്പിച്ചിട്ടില്ല. ചരിത്രത്തിൽ ഒരു കുത്തകയുണ്ട്. ആ കുത്തക തുറന്നു കാണിക്കുന്നത് രാഷ്ട്രീയമാണ്. ജയിക്കാൻ വേണ്ടി തന്നെയാണ് ഗുരുവായൂർ മത്സരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഗുരുവായൂരിൽ വീണ്ടും വിവാദ ഫ്ലെക്സ് ഉയർത്തിയാണ് ബി ഗോപാലകൃഷ്ണന്റെ പ്രചാരണം. 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലെക്സിലുള്ളത്. നേരത്തെ ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്താറുള്ളൂ എന്ന വിവാദ പരാമർശം ഗോപാലകൃഷ്ണൻ നടത്തിയിരുന്നു. ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസം സമയം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നാലെയാണ് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഫ്ലെക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.



