എം ആര്‍ അജിത് കുമാറിനെ മന്ത്രി പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ആക്ഷേപം. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചതെന്നും കെ രാജന്‍.

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. എം ആര്‍  അജിത് കുമാറിനെ മന്ത്രി പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ആക്ഷേപം. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചത്. പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന്‍ മൊഴി നൽകി. പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും. വിഷയത്തില്‍ എഡിജിപിയുടെ വിശദീകരണവും അന്വേഷണസംഘം രേഖപ്പെടുത്തും

പൂരം കലക്കൽ വിവാദത്തില്‍ മന്ത്രി കെ രാജന്റെ മൊഴി പ്രധാനപ്പെട്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. ഒരു റിപ്പോർട്ടും അവഗണിക്കുന്ന നിലപാട് സർക്കാരിനില്ല. റിപ്പോർട്ട് പുറത്തുവരട്ടെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണ റിപ്പോർട്ട്‌ വന്നാൽ അപ്പോൾ നിലപാട് സ്വീകരിക്കും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം