തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ അർച്ചന ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചു. ഇത് കൊലപാതകമാണെന്നും അർച്ചന കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. 

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ വലിയ തോതില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് കുടുംബം. ആര്‍ച്ചനയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും കുടുംബം ഉന്നയിച്ചു. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ അറസ്റ്റ് ചെയ്തു.

ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം

ഏഴു മാസം മുമ്പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന്‍ ഹരിദാസ് പറയുന്നു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.

മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുന്‍പില്‍ വച്ച് മര്‍ദിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടായെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചാലക്കുടി ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

YouTube video player