2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
പാലക്കാട്: വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍. വിധി പകര്‍പ്പ് ലഭിച്ചശേഷമാകും തീരുമാനമെന്നും ഡിഐജി പറഞ്ഞു. കേരളം ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം.
പെൺകുട്ടികൾ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ വി മധു, ഷിബു, എം മധു എന്നീ പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.
പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി എന്നാണ് നിഗമനം. ബലാത്സംഗം ആത്മഹത്യാ പ്രേരണ, പോക്സോ വകുപ്പുകൾ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍റ് ചെയ്തു.
കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു. ഇനിയുളളത് പ്രായപൂർത്തിയാവാത്ത പ്രതിയുടെ കേസ് മാത്രമാണ്. അടുത്ത മാസം പകുതിയോടെ വിധിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന ആരോപണം ഗൗരവമായാണ് പൊലീസും കാണുന്നത് .
