ബിജെപി നേതാവ് കെആർ ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താൻ കണ്ടെത്തിയതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

തൃശൂർ: തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന ആരോപണവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആർ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയിൽ ചേർക്കപ്പെട്ടുവെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്.

ബിജെപി നേതാവ് കെആർ ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താൻ കണ്ടെത്തിയതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ് കെആർ ഷാജി. വരവൂർ പഞ്ചായത്തിലെ നടത്തറയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കുമുൾപ്പെടെ വോട്ട് അവിടെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് വരവൂർ പ‍ഞ്ചായത്തിലായിരുന്നു. എന്നാൽ 2024ൽ വോട്ട് പൂങ്കുന്നത്തായിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റ് ഇൻലാൻഡ് ഫ്ലാറ്റിൽ 1119,1121വോട്ടായി ചേർത്തതായി കണ്ടെത്തിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. ഇതിന്റെ അർത്ഥം ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനിൽ കുമാർ പറഞ്ഞു.

അതേസമയം, വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്‍റുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

YouTube video player