മലമ്പുഴയിൽ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിൽ കുടുങ്ങി
പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘം വഴി തെറ്റി കാട്ടില്‍ കുടുങ്ങി. നാർക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. വാളയാർ വനമേഖലയിൽ 8 കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ് പരിശോധനയക്കാണ് ഇവർ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു.
കാട്ടിൽ കുടുങ്ങിയ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ള 14 അംഗ സംഘത്തെ കണ്ടെത്താൻ നാളെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തും. പുലർച്ചെ 6 മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തെരച്ചിൽ നടത്തുക. കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. മലമ്പുഴയിൽ നിന്നും 8 കിലോ മീറ്റർ അകലെ ഇവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.