പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തുഷാര്‍ വെള്ളാപ്പള്ളി, കൂടെ ആശയും ബിഡിജെഎസ് നേതാക്കളും
ബിജെപി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉൾപ്പടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തെന്നും ബിഡിജെഎസ് അറിയിച്ചു
![Thushar Vellappally, and BDJS leaders met the Prime Minister in delhi Thushar Vellappally, and BDJS leaders met the Prime Minister in delhi](https://static-ai.asianetnews.com/images/01hm19sxynh83nzmbmjx361kb9/thushar-vellapally_363x203xt.jpg)
ദില്ലി:ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ദില്ലിയിൽ മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച. ബിജെപി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉൾപ്പടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തെന്നും ബിഡിജെഎസ് അറിയിച്ചു. തുഷാറിന്‍റെ ഭാര്യ ആശ തുഷാറും പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിഡിജെഎസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിനിടെ, അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും ജനുവരി 22ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാവരും ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും ആർഎസ് എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആർ.എസ്.എസ് പ്രാദേശിക നേതാവ് എ.ആർ.മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ചും എൻഎസ്‍എസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്‍എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കോൺഗ്രസിന്റെ പേര് പറയാതെയാണ് വിമർശനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി രംഗത്തെത്തിയത്.