പനമരം-ബീനാച്ചി റോഡിൽ കാറിലെ യാത്രക്കാരാണ് കടുവയെ കണ്ടത്

വയനാട്: വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും. ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയിൽ പരിശോധനകൾക്കായി എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിൽ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലെത്തുന്ന കടുവകളെ കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിരുന്നു.