നിയമസഭാ തെരഞ്ഞെടുപ്പ്: തിയ്യതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് ടിക്കാറാം മീണ
പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതിയായ ഡിസംബർ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ വെച്ച് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നതിൽ തീരുമാനമായിട്ടില്ല. രണ്ട് ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതി നാളെയാണ്. നവംബർ 16 മുതൽ ഇതുവരെ 5,38,000 അപേക്ഷകൾ ലഭിച്ചതായും ജനുവരി 20 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മീണ അറിയിച്ചു. പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതിയായ ഡിസംബർ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ വെച്ച് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കും.
ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ സൌകര്യമൊരുക്കും. ഇത് നിർബന്ധമില്ല. പോസ്റ്റൽ ബാലറ്റ് വേണോ എന്നതിൽ അവരവർക്ക് തീരുമാനമെടുക്കാം. കൊവിഡ് അടക്കമുള്ള സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണവും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കൊവിഡ് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.