സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പിടിആർ: കൊവിഡ് പ്രതിരോധത്തിന് 9370 കോടി
ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്ക്കരണം.
ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്. അതേസമയം ബജറ്റ് അവതരണം ബഹിഷ്കരിച്ച് എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്നുമിറങ്ങിപ്പോയി. ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്ക്കരണം.
ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങൾ -
- കൊവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനും 9370 കോടി
- തമിഴ്നാട് പൊലീസിന് 8930 കോടി രൂപ അനുവദിച്ചു
- ജലസേചന പദ്ധതികൾക്ക് 6700 കോടി
- 10 വർഷത്തിനുള്ളിൽ 1000 തടയണകൾ നിർമ്മിച്ച് ജലസേചനം ശക്തിപ്പെടുത്തും
- കൂരകളിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിന് 3934 കോടി, കുടിലുകളില്ലാത്ത തമിഴ്നാട് സാധ്യമാക്കും
- സ്വയം സഹായ സംഘങ്ങൾക്ക് വായ്പക്ക് - 20000 കോടി
- ഭക്ഷ്യ സബ്സിഡിക്ക് 8000 കോടി
- ജൽ ശക്തി കുടിവെള്ള പദ്ധതിക്ക് 2000 കോടി
- ചെന്നൈയെ പോസ്റ്ററില്ലാ നഗരമാക്കും