തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിലപാട് തറ വരെ എഴുന്നള്ളിക്കണമായിരുന്നു: ടി എൻ പ്രതാപൻ
ഇത്രയും ആളുകളുടെ സുരക്ഷയല്ലേ പ്രധാനം എന്ന് ചോദിച്ചപ്പോൾ സുരക്ഷ ഉറപ്പാക്കാൻ വോളണ്ടിയർമാരും പൊലീസും ഉണ്ടെന്നും തിടമ്പുമായി ആൾക്കൂട്ടത്തിനിടയിലൂടെ ഒരു പ്രശ്നവുമില്ലാതെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പോയതെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
തൃശ്ശൂർ: മുൻപ് ചെയ്തിരുന്നതുപോലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നെയ്തലക്കാവ് ദേവിയുടെ തിടമ്പേറ്റി നിലപാട് തറ വരെ എഴുന്നള്ളിക്കണമായിരുന്നുവെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് ടി എൻ പ്രതാപൻ. ആചാരത്തിൽ നിന്ന് വ്യത്യസ്ഥമായി മറ്റൊരു ആനയുടെ പുറത്തേക്ക് തിടമ്പ് മാറ്റിയതിൽ ക്ഷേത്രകമ്മിറ്റിക്ക് വലിയ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ദേവിദാസൻ എന്ന ആനയെ എത്തിച്ചാണ് ഇത്തവണ തിടമ്പ് കൈമാറിയത്. തുടർന്ന് പടിഞ്ഞാറേ നടവഴി പുറത്തേക്കിറക്കിയ രമാചന്ദ്രനെ ലോറിയിൽ കയറ്റി തെച്ചിക്കോട്ടുകാവിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ദേവീദാസന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പ് കൈമാറുന്നു
മുൻ തീരുമാനപ്രകാരം തന്നെ അല്ലേ അങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് പ്രതാപന്‍റെ പ്രതികരണം ഇങ്ങനെ, "മന്ത്രിയും മോണിറ്ററിംഗ് കമ്മിറ്റിയും പറയുന്നത് മുൻ തീരുമാനപ്രകാരം ആണെന്നാണ്. പക്ഷേ അത് എല്ലാവരെയും ബോധ്യപ്പെടുത്തി ചെയ്യണമായിരുന്നു. " ഈ തീരുമാനം അറിയില്ല എന്നാണ് അമ്പലക്കമ്മിറ്റിക്കാർ പറയുന്നതെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
ഇത്രയും ആളുകളുടെ സുരക്ഷയല്ലേ പ്രധാനം എന്ന് ചോദിച്ചപ്പോൾ സുരക്ഷ ഉറപ്പാക്കാൻ വോളണ്ടിയർമാരും പൊലീസും ഉണ്ടെന്ന് ഡിസിസി പ്രസിഡന്‍റ്. തിടമ്പുമായി ആൾക്കൂട്ടത്തിനിടയിലൂടെ ഒരു പ്രശ്നവുമില്ലാതെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പോയതെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തെക്കേ ഗോപുരനടയിൽ നിന്നും തിരികെ കൊണ്ടുപോകുന്നു.