എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങി നിൽക്കുന്നത്. 9 സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്ക് ഉള്ളത്. 459 പുലികളാണ് ഇന്ന് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്.

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിയിറങ്ങും. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങി നിൽക്കുന്നത്. പ്രായഭേദ​മെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശം ഇന്ന് പ്രത്യക ഒരു പുലിയെക്കൂടി പുലികളിക്കിറക്കുന്നുണ്ട്. കൂടാതെ അയ്യന്തോൾ ദേശത്ത് നിന്നും ഇത്തവണ കുടകളുമായി പുലികളിറങ്ങും. നാലരയോടെ ആണ് ഫ്ലാ​ഗ് ഓഫ്. 9 സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്ക് ഉള്ളത്. 459 പുലികളാണ് ഇന്ന് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്. 

അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ എണ്ണം പറഞ്ഞ പുലികളാണ് തയ്യാറെടുക്കുന്നത്. കാലേക്കൂട്ടി തന്നെ മുഖമെഴുത്തും മറ്റു ചമയങ്ങളും പൂർത്തിയാക്കിയാണ് വയറന്മാരെ ബുക്ക് ചെയ്തത് . 5000 മുതൽ ₹50,000 വരെയാണ് ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുതൽ സംഘങ്ങൾ ചായം അരക്കൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ പുലികൾ മടകളിൽ നിന്ന് തയ്യാറെടുപ്പ് തുടങ്ങി. ഉച്ചയോടെയാണ് മെയ്യെഴുത്ത് പൂർത്തിയായത്.

ഉച്ചതിരിഞ്ഞ് പുലിത്താളത്തിന്റെ അകമ്പടിയോടെ അരമണി കെട്ടി കുമ്പ കുലുക്കി 51 പുലികൾ വീതമുള്ള ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തുന്നതോടെയാണ് പുലികളിക്ക് തുടക്കമായത്. പിന്നെ തേക്കിൻ കാടൊരു പുലിക്കാടായി മാറും. വരയൻ പുലിയും പുള്ളിപ്പുലിയും ഫ്ലൂറസെന്റ് പുലികളും പെൺപുലികളും കൂടാതെ ചില സർപ്രൈസുകളും സംഘങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. പുലികൾ മാത്രമല്ല നിശ്ചലദൃശ്യങ്ങളും ഉണ്ട് ആവനാഴിയിൽ. തെക്കേഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളത്തോടെ ആരംഭിച്ച തൃശ്ശൂരിന്റെ ഓണാഘോഷങ്ങൾ പുലികളിയോടെയാണ് കൊടിയിറങ്ങുക. അതിനായുള്ള അരങ്ങാണ് മടകളിൽ ഉണരുന്നത്. 

'ഒരു പുലിക്കളി ടീമിന് 10 ലക്ഷത്തിന് മുകളിൽ ചെലവ് വരും, സർക്കാരിൽ നിന്ന് കിട്ടുന്നത് തുച്ഛമായ പൈസ'