സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും റിപ്പോർട്ട്. വേനൽ മഴ ആശ്വാസം നൽകുമ്പോഴും, ഇടിമിന്നലേറ്റും മരം വീണും കൊല്ലത്തും ചെങ്ങന്നൂരിലുമായി രണ്ട് പേർക്ക് ജീവൻ നഷ്ടമായത് ആശങ്കയുണർത്തുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വേനൽമഴ മെച്ചപ്പെട്ടതോടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെയാണ് ശക്തമായ വേനൽ മഴ ലഭിച്ചു. എന്നാൽ വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങൾ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്. 

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.