ആർമി ട്രക്ക് അപകടത്തിൽ 16 സൈനികർ മരിച്ചു, ചാൾസ് ശോഭരാജ് ജയിൽ മോചിതനായി, ഹൈക്കോടതിയിൽ മാപ്പ് ചോദിച്ച് സർക്കാർ, അറിയാം പത്ത് വാർത്തകൾ

1- സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം. ഇന്നലെയായിരുന്നു അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. പരിക്കേറ്റ നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടു. 

2- പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇടുക്കിയില്‍ പിതാവിന് 31 വർഷം കഠിന തടവ്

പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം. ഇടുക്കി കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷിച്ചത്. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്. രാത്രികാലങ്ങളിൽ പല തവണകളായി പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗർഭണിയാക്കുകയായിരുന്നു

3- സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്.

4- നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കേരളം, മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേരളം മഹാരാഷ്ട്രയോട് ആവശ്യപ്പെട്ടു. മന്ത്രി വി ശിവൻകുട്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചത്. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ അറിയിച്ചു.

5- പിഎഫ്ഐ ഹർത്താൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ മാപ്പ് ചോദിച്ച് സർക്കാർ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.

6- സോണിയക്കെതിരെ ഉപരാഷ്ട്രപതി; അവസാന ദിനവും രാജ്യസഭയിൽ ബഹളം; പാർലമെന്റ് പിരിഞ്ഞു

കോടതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമർശത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. തർക്കത്തിനിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിഗണിച്ച് ശൈത്യകാല സമ്മേളനം ഒരാഴ്ച മുന്‍പേ അവസാനിപ്പിച്ച് ഇരുസഭകളും പിരിഞ്ഞു.

7- ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാർ, പാലിക്കാമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു. രാജ്യത്തെ സാഹചര്യത്തെ അട്ടിമറിക്കാനില്ല. ജോഡോ യാത്രയിലുള്ള എല്ലാവരും നാളെ മുതൽ മാസ്ക് ധരിക്കും. ഇന്ന് കുറച്ച് പേർ മാസ്ക് വച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നോട്ടീസ് നൽകുമെന്ന് മുൻകൂട്ടി അറിഞ്ഞില്ല. എല്ലാവരുടെയും കൈയിൽ മാസ്ക് ഇല്ലായിരുന്നു. സാമൂഹിക അകലം പാലിക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. വിവാദം അനാവശ്യമെന്നും ജയറാം രമേശ് പറഞ്ഞു.

8- ഫുട്പാത്തില്‍ തട്ടി എട്ടടി താഴ്ചയുളള കാനയിലേക്ക് വീണു; വീട്ടമ്മയ്ക്ക് നട്ടെല്ലിന് പരിക്കേറ്റു

തൃശൂർ വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലെ എട്ടടി താഴ്ചയുള്ള കാനയിലേക്ക് ഫുട്പാത്തിൽ തട്ടി വീട്ടമ്മ വീണു. നട്ടെല്ലിന് പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീത ചികിത്സയിലാണ്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം.

9- 18.50 കോടി; മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് സാം കറനെ ചാക്കിലാക്കി പഞ്ചാബ് കിംഗ്‌സ്

ഐപിഎല്‍ മിനി താരലേലത്തില്‍ വിസ്‌മയിപ്പിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.

10- ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു, രക്ഷകരായി റിഷഭും ശ്രേയസും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ലീഡ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 87 റണ്‍സിന്‍െ ലീഡ്. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 314ന് അവസാനിച്ചു. റിഷഭ് പന്ത് (93), ശ്രേയസ് അയ്യര്‍ (87) എന്നിവരാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഷാക്കിബ് അല്‍ ഹസന്‍, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെടുത്തിട്ടുണ്ട്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (5), സാകിര്‍ ഹസന്‍ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ, ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് 227ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.