രണ്ടാം ദിനം ആരംഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ (10) ഇന്ത്യക്ക് നഷ്ടമായി.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 87 റണ്‍സിന്‍െ ലീഡ്. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 314ന് അവസാനിച്ചു. റിഷഭ് പന്ത് (93), ശ്രേയസ് അയ്യര്‍ (87) എന്നിവരാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഷാക്കിബ് അല്‍ ഹസന്‍, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെടുത്തിട്ടുണ്ട്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (5), സാകിര്‍ ഹസന്‍ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ, ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് 227ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 

രണ്ടാം ദിനം ആരംഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും (20). തയ്ജുലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഇരുവരും. ചേതേശ്വര്‍ പൂജാരയും (24) വിരാട് കോലിയും (24) അധികനേരം ക്രീസില്‍ നിന്നില്ല. കോലിയെ ടസ്‌കിന്‍ അഹമ്മദ്, നൂറുല്‍ ഹസന്റെ കൈകളിലെത്തിച്ചു. പൂജാര തയ്ജുലിനും വിക്കറ്റ് നല്‍കി. 

തുടര്‍ന്നാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുകെട്ട് പിറന്നനത്. പന്ത്- ശ്രേയസ് സഖ്യം 159 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പന്തിനെ പുറത്താക്കി മെഹ്ദി ഹസന്‍ മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. 105 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. അക്‌സര്‍ പട്ടേല്‍ (4), ആര്‍ അശ്വിന്‍ (12), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല. ശ്രേയസ് 105 പന്തുകള്‍ നേരിട്ടു. രണ്ട് സിക്‌സും 10 ഫോറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് നിരയില്‍ മൊമിനുല്‍ ഹഖ് (84) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (24), സാക്കിര്‍ ഹസന്‍ (15), ഷാക്കിബ് (16), മുഷ്ഫിഖുര്‍ റഹീം (26), ലിറ്റണ്‍ ദാസ് (25), മെഹ്ദി ഹസന്‍ മിറാസ് (15) എന്നിങ്ങനെയാണ് മറ്റു പ്രമുഖരുടെ സ്‌കോറുകള്‍. ഉമേഷ്, അശ്വിന്‍ എന്നിവര്‍ക്ക് പുറമെ ജയ്‌ദേവ് ഉനദ്കട് രണ്ട് വിക്കറ്റ് വീഴ്ത്തി.

വിക്കറ്റ് കീപ്പര്‍മാരില്‍ ക്രിസ്‌മസ് ബംബറടിച്ച് നിക്കോളാസ് പുരാന്‍; 16 കോടി എറിഞ്ഞ് ലഖ്‌നൗ