രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്; പരിശോധന രീതി പരിഷ്കരിച്ച് ഐസിഎംആര്
ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാർ, കച്ചവടക്കാർ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ഐസിഎംആർ നിർദേശിച്ചു.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് ഒന്നരലക്ഷം പിന്നിട്ടേക്കും. കഴിഞ്ഞ അഞ്ച് ദിവസമായി ദിനംപ്രതി ആറായിരം പേർക്ക് എന്ന കണക്കിലാണ് രാജ്യത്ത് കൊവിഡ് വ്യാപിച്ചത്. കൊവിഡ് വ്യാപനം ഒരോ ദിവസവും ശക്തിപ്പെടുന്നതിനിടെ നാലാം ഘട്ട ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിക്കും. ലോക്ക് ഡൗൺ അവസാനിപ്പിക്കണോ അതോ രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് അഞ്ചാം ഘട്ടത്തിലേക്ക് നീട്ടണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ആലോചന തുടരുകയാണ്.
അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആർ വിപുലീകരിച്ചു. ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാർ, കച്ചവടക്കാർ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ഐസിഎംആർ നിർദേശിച്ചു. നേരത്തെ ആരോഗ്യ പ്രവർത്തകരെയും, കുടിയേറ്റ തൊഴിലാളികളെയും പരിശോധിക്കാനായിരുന്നു നിർദ്ദേശം. അതിനിടെ സ്കൂളുകളോ ,കോളേജുകളോ തുറക്കാൻ അനുമതിയില്ലന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയെന്ന റിപ്പോർട്ടുകളും മന്ത്രാലയം തള്ളി.
പ്രവാസികൾക്ക് മടങ്ങി എത്തിയാൽ സർക്കാർ കേന്ദ്രങ്ങളിൽ ഏഴ് ദിവസത്തെ നിരീക്ഷണം മാത്രം മതിയെന്ന് കേന്ദ്രസർക്കാർ വീണ്ടും വ്യക്തമാക്കി. സർക്കാർ നിരീക്ഷണത്തിൽ ഏഴ് ദിവസം നിന്ന ശേഷം പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ഹോട്ടലുകൾ 14 ദിവസത്തെ പണം ഈടാക്കിയെങ്കിൽ തിരിച്ചു നൽകണമെന്നും കേന്ദ്രം വ്യക്തമാക്കി.
ലോകത്ത് കൊവിഡ് മരണം മൂന്നരലക്ഷം കടന്നിട്ടുണ്ട്. ഇതുവരെ 56 ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയാണ് നിലവിൽ കൊവിഡിന്റെ കേന്ദ്രമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ബ്രസീലിലെ രോഗ വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. ഇരുപത്തിയേഴായിരത്തിലധികം പേർ മരിച്ച സ്പെയിൽ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. റഷ്യയിൽ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന മരണനിരക്ക് ഇന്ന് രേഖപ്പെടുത്തി.