ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് പേരായിരുന്നു ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ആന്ധ്രാസ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് ഹൗസ് ബോട്ട് തകർന്ന് മുങ്ങിമരിച്ചത്
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ആന്ധ്രപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്. ഒരു ജീവനക്കാരൻ അടക്കം നാല് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകൻ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദർ ,നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്.
ചുങ്കം കന്നിട്ട ബോട്ട്ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ യാത്ര കഴിഞ്ഞ് സംഘം രാത്രി ബോട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയെന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള 'ബോട്ടാണിത്.
