ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക്  2016 ന് ശേഷം  വാരിക്കോരി പരോള്‍ നൽകിയെന്ന് വിവരാവകാശ രേഖ.ഉന്നതതല ഗൂഡാലോചന ,ഉന്നത രാഷ്ട്രീയ ബന്ധം  എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന്  പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിരുന്നു.

കോഴിക്കോട്:ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാരിക്കോരി പരോള്‍ അനുവദിച്ചെന്ന് വിവരാവകാശ രേഖ. കെ.സി രാമചന്ദ്രന് 924 ദിവസമാണ് പരോള്‍ നൽകിയത് .കെ.കെ രമയ്ക്കെതിരായ വധ ഭീഷണിക്കത്ത് ചര്‍ച്ചയാകുന്നതിനിടെയാണ് കണ്ണൂര്‍ ജയിൽ സൂപ്രണ്ട് നൽകിയ വിവരാവകാശ മറുപടി പുറത്തു വരുന്നത്. ടി.പി ചന്ദശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് 2016 ന് ശേഷം വാരിക്കോരി പരോള്‍ നൽകി. കണ്ണൂര്‍ ജയിലിൽ കഴിയുന്ന കെ.സി രാചമന്ദ്രൻ 924 ദിവസവും പരോളിൽ പുറത്തായിരുന്നു . മനോജൻ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോള്‍ കിട്ടി

ഗൂഡാലോചന,ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. കൊഫേ പോസ പ്രതി ഫായിസിന് ടിപി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം കണ്ടെത്തി. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു . ഇത് പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം.ടിപി കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

'ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയും'; കെകെ രമക്ക് വധഭീഷണി

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്കി. 

കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിൻവലിച്ചു. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്ന് എംഎം മണി അറിയിച്ചു. 

രമയ്ക്ക് വധഭീഷണി: 'ഒടുങ്ങാത്ത പക സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍'; അന്വേഷണം വേണമെന്ന് സുധാകരന്‍