Asianet News MalayalamAsianet News Malayalam

രമയ്ക്ക് വധഭീഷണി: 'ഒടുങ്ങാത്ത പക സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍'; അന്വേഷണം വേണമെന്ന് സുധാകരന്‍

നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ കെ രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്.

kk rema death threat  k sudhakaran demanded investigation
Author
Thiruvananthapuram, First Published Jul 22, 2022, 2:35 PM IST

തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎല്‍എയും സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ടിപി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ കെ രമയെ മാനസികമായി തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സിപിഎം തുടരെ ശ്രമിച്ചത്.

നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ കെ രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം നേതാക്കള്‍ കെ കെ രമയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ഇതോടെ വ്യക്തമായി. എളമരം കരീം എംപിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും മുന്‍ മന്ത്രി എംഎം മണിയും കെ കെ രമയെ പരസ്യമായി അധിക്ഷേപിക്കുകയും രമയുടെ ദുരവസ്ഥയെ പരിഹസിക്കുകയും ചെയ്തിരുന്നു. സിപിഎം നടപ്പാക്കിയ രമയുടെ വൈധവ്യത്തെ പരിഹസിച്ച നേതാക്കളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന  നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

'ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയും'; കെകെ രമക്ക് വധഭീഷണി

കോണ്‍ഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം എം മണി കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍. ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കെ കെ രമയ്‌ക്കെതിരായ നിലവിലെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം.

ടിപിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ സിപിഎം ഉന്നതര്‍ ഇപ്പോഴും പുറത്തുവിലസുകയാണ്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള വധഭീഷണി കത്തിലെ ഉള്ളടക്കം വായിക്കുമ്പോള്‍ തന്നെ അതിന്‍റെ പ്രഭവകേന്ദ്രം വ്യക്തമാണ്. സിപിഎം ക്രിമിനലുകള്‍ ടി പി ചന്ദ്രശേഖരനെ വധിച്ചശേഷം ആ കൊലപാതകം വര്‍ഗീയ പാര്‍ട്ടികളാണ് നടത്തിയതെന്ന് ആരോപിച്ച് കേസ് വഴിതിരിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി.

ടിപിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു. ടിപിയുടെ ഘാതകരെ കണ്ണിലെ കൃഷ്ണമണിപോലെ തീറ്റിപോറ്റുന്ന സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കെ കെ രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്നും സുധാകരന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios