പരിപാടിയുടെ ഉദ്ഘാടകനായി എത്താമെന്ന് നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് സിപിഎം സമ്മർദ്ദം മൂലം പിൻമാറിയെന്ന് ആർഎംപി നേതാക്കൾ ആരോപിച്ചത് വിവാദമായിരുന്നു. 

വടകര: വള്ളിക്കാട്ട് തെരുവിൽ വെട്ടേറ്റ് മരിച്ച ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെ സ്മരണാർത്ഥം വടകര ഓർക്കാട്ടേരിയിൽ ഒരുങ്ങുന്ന ടി പി ചന്ദ്രശേഖരൻ ഭവൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ആർഎംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്‍ലയാണ് ഭവൻ ഉദ്ഘാടനം ചെയ്യുക. വൈകിട്ട് അഞ്ച് മണിക്ക് വടകരയിൽ നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കാനെത്തും. 

Add Asianetnews as a Preferred SourcegooglePreferred

അനുസ്മരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുമെന്നാണ് ആർഎംപി നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ കാനം പിന്നീട് ഇതിൽ നിന്ന് പിൻമാറി. സിപിഎമ്മിന്‍റെ സമ്മർദ്ദത്തെത്തുടർന്നാണ് കാനം പിൻമാറിയതെന്ന് ആർഎംപി നേതാവ് എൻ വേണു ആരോപിച്ചിരുന്നു. ഇടത് മുന്നണിയിൽ ഇപ്പോഴുള്ള ജനതാദൾ നേതാക്കളും പരിപാടിയിൽ നിന്ന് പിൻമാറിയിരുന്നു. 

എന്നാൽ കാനം ഈ ആരോപണം നിഷേധിച്ചു. മറ്റൊരു പരിപാടി ഇതേ ദിവസം നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും, അതിനാലാണ് പിൻമാറിയതെന്നും, തന്നെ വിളിച്ച ആർഎംപി നേതാക്കളോട് ആദ്യമേ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കാനം പിന്നീട് വിശദീകരിച്ചു. 

ടി പി ചന്ദ്രശേഖരന്‍റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച കാനം രാജേന്ദ്രന്‍ പിന്നീട് വിളിച്ച് അസൗകര്യം അറിയിച്ചതാണെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് പിന്നാലെ ആർഎംപിയും സിപിഎമ്മും തമ്മിൽ കടുത്ത സംഘർഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കൾ ആർഎംപി സംഘടിപ്പിച്ചിരുന്ന സെമിനാറുകളിൽ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിച്ചു.

എന്നാല്‍ സിപിഎമ്മിനെ മാറ്റിനിര്‍ത്തിയും യുഡിഎഫ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയും സംഘടിപ്പിക്കുന്ന ചടങ്ങായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ജനതാദള്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്. 

2012 മെയ് നാലിന് രാത്രി ഒമ്പതരയോടെ വടകര വള്ളിക്കാട്ട് വെച്ചാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 75 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഭാര്യ കെ കെ രമയുടെ ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല.