കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥി; വിമതനീക്കവുമായി സുഭാഷ് വാസു
കഴിഞ്ഞ തവണ കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഭാഷ് വാസു 33000 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി സെന്‍കുമാറിനെ ഇറക്കി തുഷാര്‍ വിഭാഗത്തെ വെല്ലുവിളിക്കുകയാണ് സുഭാഷ് വാസുവിന്‍റെ ലക്ഷ്യം.
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശക്തമാക്കി സുഭാഷ് വാസു. മുൻ ഡിജിപി ടി.പി. സെൻകുമാർ കുട്ടനാട്ടിൽ സുഭാഷ് വാസു വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായേക്കും. നാളെ വൈകീട്ട് കുട്ടനാട്ടിൽ വച്ചാണ് പ്രഖ്യാപനം.
ബിഡിജെഎസിനെയും എൻഡിഎ സംസ്ഥാന ഘടകത്തെയും ഒരു പോലെ സമ്മർദ്ദത്തിലാക്കുകയാണ് സുഭാഷ് വാസു. മുൻ ഡിജിപി ടിപി സെൻകുമാറിനെ കുട്ടനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ മത്സര രംഗത്തു നിന്നും സെൻകുമാർ പിൻമാറുകയാണെങ്കിൽ സുഭാഷ് വാസു തന്നെ മത്സരത്തിനിറങ്ങും.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകൾ നേടിയിരുന്നു. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്‍റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു. അതേസമയം, സുഭാഷ് വാസുവിന്‍റെ വിമത നീക്കങ്ങൾ കുട്ടനാട്ടിൽ പ്രതിഫലിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വിഭാഗം പറയുന്നു.
ബിജെപി നേതൃത്വത്തിന്‍റെ പിന്തുണയോടെ ശക്തനായ സ്ഥാനാർഥിയെ ബിഡിജെഎസ് മത്സരിപ്പിക്കുമെന്നും ഔദ്യേോഗിക വിഭാഗം പ്രതികരിച്ചു. കുട്ടനാട്ടിൽ സുഭാഷ് വാസുവും തുഷാറും ഏറ്റുമുട്ടുമ്പോൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് ഏറെ നിർണായകമാണ്.