ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറയുന്നു

കോഴിക്കോട് : സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു. 

കൊല്ലം ലേബർ കോടതിയിലേക്ക്ണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ പറയുന്നുണ്ട് . ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറയുന്നു. 

സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിത, സർക്കാർ വിശദീകരണവും കോടതി പരിഗണിക്കും

കൊച്ചി : ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് യുവതിയായ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവെന്നാണ് ഹർജിയിൽ പറയുന്നത്. ദളിത് യുവതിയാണെന്ന് അറിഞ്ഞ് തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. 

എന്നാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയ്ക്ക് ഹൈക്കോടതിയെ സമീപിക്കാനാകുമോ എന്ന സംശയം കോടതി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരും അതിജീവിതയും ഇന്ന് വിശദീകരണം നൽകും. നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന മറ്റൊരു കേസിൽ സിവിക്കിന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പ്രായപരിധി പരിഗണിച്ച് അറസ്റ്റ് വേണ്ടെന്നും കോടതി നി‍ർദ്ദേശിച്ചിട്ടുണ്ട്.

ലൈംഗിക പീഡ‍ന പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മുൻകൂ‍ർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതിൽ അപാകത ഉണ്ട്. മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു. 

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്ക്കോതിയുടെ നിരീക്ഷണമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരമാർശങ്ങൾ നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ‍്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് മാറ്റിയത്. എസ്.മുരളീകൃഷ്ണനാണ് പുതിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി. ഇതടക്കം നാല് ജില്ലാ ജഡ്ജിമാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ദളിത്‌ യുവതിയെ പീഡിപ്പിച്ച ആദ്യ കേസിൽ നേരെത്തെ ഹൈക്കോടതി സിവിക് ചന്ദ്രന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. 

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.