'കിരൺകുമാറിനെ പുറത്താക്കിയത് ചട്ടമനുസരിച്ച്'; വിസ്മയ കേസിലെ നടപടിയിൽ വിശദീകരണവുമായി ഗതാഗത മന്ത്രി
45 ദിവസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെയും സർക്കാരിന്‍റെ നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.
കൊല്ലം: എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിസ്മയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട അച്ഛനും സഹോദരനും ഗതാഗതമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ വിസ്മയയുടെ നിലമേലിലിലെ വീട്ടിലെത്തിയ മന്ത്രിയെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. 45 ദിവസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി അറിയിച്ചു. നടപടിക്കെതിരെ സുപ്രീംകോടതി വരെ പോകാനുള്ള അവകാശം കിരൺ കുമാറിനുണ്ട്. കിരൺ കുമാർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെയും സർക്കാരിന്‍റെ നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona