ശബരിമല വരുമാനം കുറഞ്ഞു: നഷ്ടം നേരിടാൻ ദേവസ്വം ബോർഡ് 100 കോടി സർക്കാർ സഹായം തേടുന്നു
മകരവിളക്ക് കാലത്ത് മാത്രം 6 കോടി 34 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ വർഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം.
തിരുവനന്തപുരം: ശബരിമലയിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യചിലവിനായി സർക്കാരിൻ്റെ സഹായം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയുടെ വരുമാനം കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുമ്പോൾ ഈ വർഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി ഈ സാഹചര്യത്തിലാണ് ബോർഡ് സർക്കാർ സഹായം തേടിയത്. നൂറ് കോടി രൂപയാണ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമലയിൽ ഈ സീസണിൽ ഇതുവരെ വരുമാനം 15 കോടിയാണ്. മാസപൂജക്ക് കൂടുതൽ ദിവസം നട തുറക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രി ഉൾപ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേർക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാൻ അനുമതി നൽകും.
132 673 പേരാണ് ഇതുവരെ ശബരിമലയിൽ എത്തിയത്. ഇതുവരെയുള്ള വരുമാനം 16 കോടി 30 ലക്ഷം രൂപയാണ്. മകരവിളക്ക് കാലത്ത് മാത്രം 6 കോടി 34 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ വർഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം. മണ്ഡലകാലത്ത് വരുമാനം കഴിഞ്ഞ പ്രാവശ്യത്തെ 6 ശതമാനം മാത്രമാണ് കിട്ടിയത്. ദേവസ്വം ബോർഡിന് 500 കോടിയുടെ സഞ്ചിത നഷ്ട്ടം മാർച്ച് മുതൽ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ.വാസു പറഞ്ഞു.