ചെങ്കൊടി പുതച്ച് കെ ആര് ഗൗരിയമ്മ; അയ്യങ്കാളി ഹാളിൽ പൊതുദര്‍ശനം , കൊവിഡ് പ്രോട്ടോകോളിൽ ഇളവ്
സ്വകാര്യ ആശുപത്രിയിൽ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോൾ കെ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ ഒട്ടേറെ പേരാണ് എത്തിയത്.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്.
ചെങ്കൊടി പുതച്ച് അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്ത് അര്‍ഹമായ യാത്രയയപ്പാണ് തലസ്ഥാന നഗരി കെആര്‍ ഗൗരിയമ്മക്ക് നൽകുന്നത്. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖര്‍ അയ്യങ്കാളി ഹാളിക്ക് എത്തി.
സ്വകാര്യ ആശുപത്രിയിൽ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോൾ കെ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ ഒട്ടേറെ പേരാണ് എത്തിയത്. ഒരിടക്ക് അയ്യങ്കാളി ഹാൾ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങൾ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. ഒരു മണിക്കൂറിന് ശേഷം ആലപ്പുഴക്ക് കൊണ്ടുപോകും . ആലപ്പുഴ വലിയ ചുടുകാട്ടിൽ വൈകീട്ടാണ് സംസ്കാരം
പൊലീസ് പാസ്സ് ഉള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാൻ സൗകര്യം നൽകിയിരുന്നത്. കര്‍ശന നിയന്ത്രണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ തന്നെ ഉറപ്പാക്കുകയും ചെയ്തു.
കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കെആര്‍ ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.