'മുഖ്യമന്ത്രി അറിയാതെ സ്വപ്നയെ നിയമിച്ചത് മകളുടെ സ്വാധീനം കാരണം'; ആരോപണവുമായി ബെന്നി ബെഹനാന്‍
മുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്നനായികമാരെ സംരക്ഷിക്കുകയാണെന്ന് ബെന്നി ബഹനാന്‍. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍.
തൃശൂര്‍: യുഎഇ കോൺസുലേറ്റിൻ്റെ മറവിലെ സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പിൽ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലാണ് ഏറ്റവും കൂടുതൽ കള്ളകടത്ത് നടന്നത്. പിണറായി സർക്കാരിന് നിയന്ത്രണമുള്ള കണ്ണൂർ കേന്ദ്രീകരിച്ചാണ് കള്ളകടത്ത് ഏറെയും നടന്നത്. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത് കേസാണിത്. കൂടുതൽ സ്വാധീനമുള്ള വ്യക്തികൾ ഇതിന് പിന്നിലുണ്ടെന്നും ഇത് ദിവസങ്ങൾക്കുള്ളിൽ പുറത്തുവരുമെന്നും ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന് പിന്നില്‍ വ്യക്തമായ ബന്ധമുണ്ട്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
ഐടി സെക്രട്ടറിയും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. സെക്രട്ടറി സ്വപ്നയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. സ്വപ്നയെ ഇവിടെ കൊണ്ടുവന്നത് പ്രൈസ് വാട്ടർ കൂപ്പേഴ്സെന്നും മുഖ്യമന്ത്രി അറിയാതെ സ്വപ്നയെ നിയമിച്ചത് പിണറായിയുടെ മകളുടെ സ്വാധീനം കാരണമാണെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. സെക്രട്ടറിയെ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ബന്ധം ഇല്ലാതാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 കോടി രൂപയുടെ സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റ് കാർഗോയിൽ സ്വർണം കണ്ടെത്തിയത്. കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും സ്വപ്നയും ചേർന്ന് തട്ടിപ്പുകൾ നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. നേരത്തെ യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. പിന്നീട് ഐടി വകുപ്പിന് കീഴിൽ ജോലിയിൽ പ്രവേശിച്ചു. തട്ടിപ്പു വിവരം പുറത്തായതോടെ സ്വപ്നയെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇപ്പോൾ സ്വപ്ന ഒളിവിലാണ്.
Read Also: തെറ്റ് ചെയ്തെങ്കിൽ മകൾ ശിക്ഷിക്കപ്പെടട്ടെ; തനിക്കൊന്നും അറിയില്ലെന്ന് സ്വപ്നയുടെ അമ്മ...
തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ, നിരവധി ഉന്നതതല ബന്ധങ്ങളുള്ള സ്വപ്നയെക്കുറിച്ച് ഒരുപാട് പ്രചാരണം നടക്കുന്നുണ്ട്. അതിലൊന്നാണ് സ്വപ്ന തമ്പാനൂർ രവിയുടെ മരുമകളാണ് എന്നത്. സ്വപ്ന പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസിൽ പങ്കാളിയായി. തുടര്‍ന്ന് 18-ാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭർത്താവുമായും ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി.
Read Also: സ്വർണ്ണക്കടത്ത് തുടങ്ങിയത് ജനുവരിയിൽ, അയച്ചത് കൊച്ചി സ്വദേശി; വ്യാജരേഖ ചമച്ചെന്നും സംശയം...
ദാമ്പത്യവും തകർന്നു. ഇതിനിടയിൽ തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയർ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന സ്വഭാവം വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നയ്ക്ക് കഴിഞ്ഞു.