യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി. അതേസമയം ഇന്നുണ്ടായ കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിനിടയിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. യുഡിഎഫിലെ വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനാണ് കേസിൽ ഒന്നാംപ്രതി. ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവരും കേസിൽ പ്രതികളാണ്. യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി. അതേസമയം ഇന്നുണ്ടായ കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
ഇന്ന് വൈകിട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ ആരോപിച്ചു.
