പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. ഈ മാസം 21ന് വൈകുന്നേരം ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ജില്ലാ ജയിൽ സൂപ്രണ്ടിൻെറ റിപ്പോർട്ട്.

തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലുണ്ടായ മൂന്നാം മുറയിൽ മജിസ്ട്രേറ്റിൻെറ നിർദ്ദേശ പ്രകാരം റിപ്പോർട്ട് കൈമാറി തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ട്. പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. ഈ മാസം 21ന് വൈകുന്നേരം ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ജില്ലാ ജയിൽ സൂപ്രണ്ടിൻെറ റിപ്പോർട്ട്. രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തിയ ഡോക്ടർ റിപ്പോർട്ട് സഹിതമാണ് മജിസ്ട്രേറ്റിന് കൈമാറിയത്. 

ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മർദ്ദനമേറ്റവരുടെ മൊഴിയെടുത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. നാലുപൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസുകാ‍ർക്കെതിരെ കസ്റ്റഡി മർദ്ദനത്തിന് കേസെടുത്തേക്കും. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധനയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്.