'കാൽനടയായി അതിർത്തി കടക്കുന്നതും തടയും'; യോഗം ചേര്‍ന്ന് തിരുവനന്തപുരം,കന്യാകുമാരി കളക്ടര്‍മാര്‍
ജില്ലയുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തും. കാൽനടയായി അതിർത്തി കടക്കുന്നത് തടയും.
തിരുവനന്തപുരം: അതിര്‍ത്തി കടന്നുള്ള ജനസഞ്ചാരത്തിന് കര്‍ശന നിയന്ത്രണം. തിരുവനന്തപുരം -കന്യാകുമാരി ജില്ലികളിലെ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ജില്ലയുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തും. കാൽനടയായി അതിർത്തി കടക്കുന്നത് തടയും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരു കളക്ടർമാരും പറഞ്ഞു.
ചരക്കുവാഹനങ്ങളില്‍ ഉണ്ടാകാവുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചും യോഗത്തില്‍ തീരുമാനമായി. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല.അതേസമയം തിരുവനന്തപുരം നഗരത്തിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം രണ്ടാം ദിവസം പകുതിയായി കുറഞ്ഞുവെന്ന് ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടികളായിരിക്കും നേരിടേണ്ടി വരിക. ഹോട്ടലുകളിൽ പാഴ്സൽ വിൽക്കുന്നതിന് വിലക്കിലെന്നും ബൽറാം കുമാർ ഉപാധ്യായ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.