കസ്റ്റഡിയിൽ എടുത്തത് നെട്ടയം മലമുകളിൽ നിന്ന്.സംഘങ്ങൾ തമ്മിൽ മുൻ വൈരാഗ്യം ഉണ്ടെന്നു നിഗമനം.മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലി തർക്കം ഉണ്ടായി.കൊലപാതകം ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചെന്നും പോലീസ്
തിരുവനന്തപുരം;വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ്മുറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കസ്റ്റഡിയിലുള്ള രണ്ട് പേരില്‍ ഒരാള്‍ പൂജാരിയാണ്.നെട്ടയം മലമുകളിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോ, അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മദ്യപാനത്തിനിടെ പാട്ട് പാടുന്നതിനെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു
നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. . ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഗുണ്ടകളുടെ തലസ്ഥാനം
സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.
തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും - എക്സൈസിനും കഴിയുന്നില്ല. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും തലസ്ഥാനത്ത് അക്രമം നടത്തുന്നു. ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകളും നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.
