തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് രണ്ടാഴ്ചയായി തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രശ്നം പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകുമ്പോഴും, അരുവിക്കരയിലെ വൈദ്യുതി തകരാർ മൂലം നഗരത്തിലെ മറ്റ് പല ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് പുതിയ അറിയിപ്പുണ്ട്.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ രണ്ടാഴ്ചക്കാലമായി കുടിവെള്ള വിതരണം താറുമാറായതോടെ വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം ശക്തം. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങൾ സമരവുമായി തെരുവിലിറങ്ങി. 14 ദിവസക്കാലമായി ആക്കുളം മേഖലയിലേക്ക് വെള്ളമെത്തിയിട്ടില്ലെന്നും കിടപ്പ് രോഗികളടക്കം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷണൽ ഓഫീസിന് മുന്നിൽ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതീകാത്മകമായി പൈപ്പും കുടവും സ്ഥാപിച്ച് റോഡിൽ നിന്നും കുളിച്ചുമാണ് പ്രതിഷേധം. ബിജെപി പ്രവർത്തകരും കൗൺസിലർമാരും പ്രതിഷേധത്തിന് പിന്തുണയുമായെത്തി.
പരീക്ഷാസമയത്ത് കുട്ടികൾക്ക് കുളിക്കാനോ കുടിക്കാനോ കഴിയാതെയാണ് സ്കൂളിലേക്ക് പോകുന്നതെന്നും നാട്ടുകാർ പറയുന്നു. കോർപ്പറേഷനെ വിവരം അറിയിച്ചപ്പോൾ ടാങ്കർലോറികൾ വിട്ടുനൽകി. എന്നാൽ ലോറി കടന്നുവരാത്ത സ്ഥലങ്ങളിലും ഫ്ലാറ്റുകളിൽ താമസിക്കുന്നവരുമൊക്കെ സമീപത്തെ കിണറുകളിലും വീടുകളിൽ നിന്നുമെല്ലാം ശേഖരിച്ചാണ് നിലവിൽ പ്രാഥമിക കൃത്യങ്ങളടക്കം നിർവഹിക്കുന്നതെന്നും ഇവർ പറയുന്നു. എയർ ബ്ലോക്ക് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ രണ്ടാഴ്ചക്കാലം കുടിവെള്ളമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ കോർപ്പറേഷന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും വാട്ടർ അതോറിറ്റിയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും മേയർ വി.വി രാജേഷ് പ്രതികരിച്ചു.
വിഷയം പലതവണ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ നടപടിയുണ്ടാകുമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ടാങ്കറിൽ സൗജന്യമായി വെള്ളമെത്തിക്കാൻ കഴിയുന്നിടത്തെല്ലാം കോർപ്പറേഷൻ വെള്ളമെത്തിക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി ഇന്ന് രാത്രിയോടെ പ്രശ്നം പരിഹരിച്ച് നാളെ വെള്ളമെത്തിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജനങ്ങൾ പിന്മാറിയത്. അതേസമയം, നാളെ രാത്രിവരെ നഗരത്തിൽ കുടിവെള്ളം വീണ്ടും തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി മറ്റൊരു അറിയിപ്പ് പുറപ്പെടുവിച്ചു. വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം വൈദ്യുതി തകരാർ മൂലം രണ്ടുമണിക്കൂറോളം തടസപ്പെട്ടതിനാൽ ഇന്ന് രാത്രി എട്ടു മണി മുതൽ നാളെ രാത്രി 10 മണി വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .ടി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, നെട്ടയം, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകൾ, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണംതടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.


