തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ വധിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വർണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കമാണ് തേടിയത്.
അമ്പലമുക്ക് കുറവൻകോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. വിനീതയുടെ സ്വർണമാല ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. വിനിതയുടെ കഴുത്തിൽ കിടന്ന നാലര പവൻ സ്വർണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേസിൽ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി ഉൾപ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
