'കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട്'; അറസ്റ്റിലായ പ്രതിയുടെ മൊഴി
വിപണിയിൽ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചിയെത്തിച്ചതെന്നും ജുനൈസിന്റെ മൊഴി.
കൊച്ചി : സുനാമി ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് പിടിയിലായ പ്രതി ജുനൈസിന്റെ മൊഴി. കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിപണിയിൽ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് കുറഞ്ഞ വിലയിൽ പഴയ ഇറച്ചിയെത്തിച്ചതെന്നും കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് പൊലീസിന് മൊഴി നൽകി.
ചോദ്യംചെയ്യലിലൂടെ ആരിൽ നിന്നാണ് ജുനൈസ് പഴകിയ ഇറച്ചി എത്തിച്ചത്, ഇത് ആർക്കെല്ലാം വിതരണം ചെയ്തു എന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുകയാണ് പൊലീസ്. കളമശ്ശേരിയിൽ അഞ്ഞൂറ് കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇന്നലെയാണ് മുഖ്യപ്രതി ജുനൈസ് പിടിയിലായത്. മലപ്പുറത്ത് നിന്നാണ് ഇയാളെ പ്രത്യേക സംഘം പിടികൂടിയത്. ഇന്നലെ രാത്രി ജുനൈസിനെ കൊച്ചിയിൽ എത്തിച്ചു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുനാമി ഇറച്ചി വാങ്ങിയത് പഴകിയതെന്ന് അറിഞ്ഞുകൊണ്ടുതന്നെ