ട്വന്‍റി ട്വന്‍റി ബിജെപിയുമായി സഹകരിച്ചതോടെ എറണാകുളം ജില്ലയിലെ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ഇതിന്‍റെ പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: ഇടതു മുന്നണിയുമായി ചില സീറ്റുകളില്‍ ബിജെപിയും ട്വന്‍റി ട്വന്‍റിയും ഡീലുണ്ടെന്ന വിഡി സതീശന്‍റേയും രമേശ് ചെന്നിത്തലയുടേയും ആരോപണത്തെ തള്ളി ട്വന്‍റി ട്വന്‍റി പ്രസിഡന്‍റ് സാബു ജേക്കബ്. ട്വന്‍റി ട്വന്‍റി ബിജെപിയുമായി സഹകരിച്ചതോടെ എറണാകുളം ജില്ലയിലെ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ഇതിന്‍റെ പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ട്വന്‍റി ട്വന്‍റിക്കെതിരായ ഡീൽ ആരോപണം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരേ പോലെ എൻഡിഎയെ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവാണിത്. എറണാകുളം യുഡിഎഫ് ശക്തികേന്ദ്രമാണ്. എറണാകുളം നഷ്ടമായാൽ ഭരണം നഷ്ടമാകുമെന്ന പേടിയാണ് യുഡിഎഫിന്. അതാണ് മണിക്കൂറിന് ഓരോ പ്രസ്താവനകൾ ഇറക്കുന്നത്. എൻഡിഎക്ക് കേരളത്തിൽ ഡീൽ ഉറപ്പിക്കേണ്ട ആവശ്യമില്ല. ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ വ്യക്തമായ തെളിവുകൾ പുറത്ത് വിടണം. 2021 ൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ 4 മണിക്കൂർ ചർച്ച നടത്തിയതാണ്. അന്ന് പറഞ്ഞതാണ് നടക്കില്ലെന്ന്. ഇത്തവണയും അതിനുള്ള ശ്രമം ഉണ്ടായി. കൂടുതൽ കരുത്ത് ഉള്ള പാർട്ടിയായി ട്വന്‍റി ട്വന്‍റി മാറി.
എറണാകുളം ജില്ലയിൽ സീറ്റ് നേടും. ആ പേടിയാണ് കോൺഗ്രസ് നേതാക്കൾക്ക്. ട്വന്‍റി ട്വന്‍റി ക്ക് കേരളം ഒട്ടാകെ 15 ലക്ഷത്തിൽ അധികം അംഗങ്ങൾ ഉണ്ട്. ഏറ്റുമാനൂർ പെരുമ്പാവൂർ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കേണ്ടി വന്നത് അസാധാരണമല്ല. കോൺഗ്രസ് പോലെ കലാപം ഒന്നും ഉണ്ടായില്ല. വളരെ പെട്ടെന്ന് സ്ഥാനാർഥികളെ നിർണയിക്കേണ്ടി വന്നു. ചില പിശകുകൾ വന്നു. പക്ഷേ മണിക്കൂറുകൾക്കം അത് തിരുത്തിയെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



