വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയെ മാറ്റി. കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പുതിയ സ്ഥാനാർത്ഥി. 

കൊച്ചി: പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച് എൻഡിഎ. കോൺഗ്രസ് മുൻ നേതാവ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്.

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പേര് ചേർക്കാൻ കഴിയുമോ എന്ന സംശയമുള്ളതിനാലാണ് ലക്ഷ്മിപ്രിയയെ മാറ്റിയത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർ പട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. തൃക്കാക്കരയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഏറ്റുമാനൂരിൽ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. അവിടെ വോട്ട് ചെയ്തിരുന്നു എന്ന് വീണ നായര്‍ നേതാക്കളോട് പറഞ്ഞിട്ടുണ്ട്.