കൊച്ചിയിൽ 88.93 ഗ്രാം എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ ഒന്നാം പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ പ്രതികളെ കടവന്ത്ര പൊലീസ് പിടികൂടിയത്. 

കൊച്ചി: രാസലഹരി കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 88.93 ഗ്രാം എംഡിഎംഎ വിൽപ്പന നടത്തിയ കേസിലാണ് നടപടി. പത്തനംതിട്ട പന്തളം തെക്കേത്തടത്തിൽ വീട്ടിൽ ബോവ്‌സ് വർഗീസ് (26), ആലപ്പുഴ നൂറനാട്, പടനിലം പരബ്രഹ്മ ക്ഷേത്രത്തിനു സമീപം, വിപിൻ ഭവനത്തിൽ ആലപ്പുഴ നൂറനാട്, പടനിലം പരബ്രഹ്മ ക്ഷേത്രത്തിനു സമീപം, വിപിൻ ഭവനത്തിൽ വിന്ധ്യ രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായതെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.

നിർണായകമായത് ഒന്നാം പ്രതിയുടെ മൊഴി

കലൂർ കത്രിക്കടവ് റോഡിലെ ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവിടെ നിന്നാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിഎംഎയുമായി പിടിയിലായ ഒന്നാം പ്രതി ജോബിൻ ജോസഫ് നൽകിയ മൊഴിയാണ് ഇവരിലേക്ക് അന്വേഷണം നീളാൻ കാരണം. കേസിൽ രണ്ടാം പ്രതിയാണ് ബോവ്‌സ് വർഗീസ്. വിന്ധ്യ രാജൻ മൂന്നാം പ്രതിയാണ്. വൈദ്യപരിശോധന അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ജോബിൻ ജോസഫും റിമാൻ്റിലാണ്.