മുത്തങ്ങയില്‍ 95.93 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹമീദ്, കെ.എം. റാഷിദ് എന്നിവരാണ് പിടിയിലായത്.

സുല്‍ത്താന്‍ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എംഡിഎംഎ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍ ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്(45), കോട്ടക്കല്‍ കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍ കെ.എം. റാഷിദ്(28) എന്നിവരെയാണ് ബത്തേരി പൊലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 22-ാം തീയ്യതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്.

ഇയാള്‍ സഞ്ചരിച്ച കെഎല്‍65 എന്‍ 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഷമീമിന് ബെംഗളൂരുവിൽ മയക്കുമരുന്ന് വാങ്ങേണ്ട ലൊക്കേഷന്‍ ഷെയര്‍ ചെയ്തതും ലഹരി വാങ്ങാനുള്ള പണം പങ്കുവെച്ച് നല്‍കിയതും ഇവരാണ്. ഇവരുടെ ഫോണില്‍ നിന്ന് മയക്കു മരുന്നു കച്ചവടവുമായി ബന്ധപ്പെട്ട ചാറ്റുകളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്‍ ഹമീദിന്റെ പേരില്‍ കോട്ടക്കല്‍ സ്റ്റേഷനില്‍ ബലാല്‍സംഗത്തിനും മലപ്പുറം സ്റ്റേഷനുകളില്‍ ലഹരിക്കടത്തിനും കേസുണ്ട്. കെ.എം. റാഷിദ് കാടാമ്പുഴ സ്റ്റേഷനിലെ ലഹരി കേസില്‍ പ്രതിയാണ്.