വയനാട്ടിൽ അച്ഛന്റെ മൃതദേഹം മറവ് ചെയ്യാൻ കാട്ടിൽ കുഴിവെട്ടിയവരെ കാട്ടാന ആക്രമിച്ചു; രണ്ട് പേർക്ക് പരിക്ക്
അച്ഛന്റെ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു സഹോദരങ്ങൾ
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വയനാട് ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വയനാട്ടിലും കാട്ടാന ആക്രമണം ഉണ്ടായത്. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേലാണ് കൊല്ലപ്പെട്ടത് ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ഇദ്ദേഹത്തെ ആക്രമിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടത്തെ ഓടിക്കാൻ ഇങ്ങോട്ടേക്ക് എത്തിയതായിരുന്നു ശക്തിവേൽ. തിരഞ്ഞുപോയവരാണ് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ, മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടൽ മഞ്ഞു കാരണം ആനകളെ കാണാനാകാതെ ശക്തിവേൽ, കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ തന്നെ ചെന്നുപെട്ടു പോയെന്നാണ് നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ചെത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ചു കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി കാട്ടാനകളുമായി ഇടപഴകിയിരുന്ന ശക്തിവേലിന്റെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും അവിശ്വസനീയമായി.