ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി കാർ ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി കാർ ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എം.എസ്.കെ നഗർ സ്വദേശി ശരത് (34) എന്നിവരാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യുവാവ്.

ഇത് കണ്ട പ്രതികൾ ടാക്സി അവിടെ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതികൾ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ഫോർട്ട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെയും ശരത്തിനെയും റിമാൻഡ് ചെയ്തു.


