വിഴിഞ്ഞം കടല്‍ദുരന്തം; 2 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്തിയില്ല,രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ആക്ഷേപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം തുടങ്ങിയതും അപകടസാധ്യത കൂട്ടിയെന്ന് ആക്ഷേപമുണ്ട്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽദുരന്തമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴും രണ്ട് പേരെ ഇനിയും കണ്ടെത്താനായില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവടങ്ങളില്‍ നിന്ന് കടലില്‍ പോയി ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തിയ നാല് വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോള്‍ മണല്‍ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. യാസ് ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ തടസ്സമില്ലെന്നുമാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വള്ളമിറക്കിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം തുടങ്ങിയതും അപകടസാധ്യത കൂട്ടിയെന്ന് ആക്ഷേപമുണ്ട്. കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ ഹാർബറിനുള്ളിൽ തിരയടി ശക്തമാവുകയും, വള്ളമോടിച്ച് കയറാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നുമാണ് ആക്ഷേപം. മറൈൻ എൻഫോഴ്സ്മെന്‍റും മറൈൻ ആംബുലൻസും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയന്ന് കോസ്റ്റല്‍ കള്‍ച്ചറല്‍ ഫോറം ആരോപിച്ചു. അതേസമയം അപകടമുണ്ടായ രാത്രിതന്നെ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ജീവനുകള്‍ രക്ഷിച്ച കോസ്റ്റ്ഗാര്‍ഡിനേയും കോസ്റ്റല്‍ പൊലീസിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പ്രോട്ടോക്കോളുണ്ടെന്നും അത് കര്‍ശനമായി പാലിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു