ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളും അടച്ചു. ഇവിടെയുള്ള മറ്റ് രോഗികളെ പുറത്തേക്ക് വിടില്ല

തൃശ്ശൂര്‍: മെഡിക്കൽ കോളേജിൽ നാല്,അഞ്ച് വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്ക് കൊവിഡ്.
68 വയസ്സുള്ള പുരുഷനും 94 വയസുള്ള സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കായാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളും അടച്ചു. ഇവിടെയുള്ള മറ്റ് രോഗികളെ പുറത്തേക്ക് വിടില്ല. രോഗികളുമായി ബന്ധപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്ക പട്ടിക തയ്യറാക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുളള 16 പേർക്കും, കെഎൽഎഫിൽ ക്ലസ്റ്ററില്‍ നിന്നുള്ള രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ അഞ്ച് ജീവനക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട സിവിൽ പൊലീസ് ഓഫീസറായ കൊടുങ്ങല്ലൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരുവയസ്സുളള കുഞ്ഞും 94 വയസ്സുകാരിയുമുണ്ട്. ജൂലൈ 9 ന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ വന്ന പുരുഷൻമാരായ 5 അതിഥി തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇതര സംസ്ഥാനത്ത് നിന്നെത്തിയ പതിനൊന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് പോസ്റ്റീവായി. നിലവില്‍ രോഗം സ്ഥിരീകരിച്ച 399 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.