കൈയ്യിൽ മുറിവുമായാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ രണ്ട് പേർ ആശുപത്രിയിൽ വന്നതെന്ന് ജയശാലിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെൻറിലെ ഡോ ജയശാലിനിക്ക് നേരെയാണ് രണ്ട് പേർ ചെരുപ്പ് വലിച്ചെറിഞ്ഞത്. ഇവർ ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു. ഡോക്ടർ ജയശാലിനി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി. സംഭവത്തിൽ പൊലീസ് കെസടുത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെയും പിടികൂടി. സെബിൻ അനസ് എന്നിവരാണ് കസ്റ്റഡിയിലായത്. മദ്യപിച്ചാണ് ഇവർ ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൈയ്യിൽ മുറിവുമായാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും ആശുപത്രിയിൽ വന്നതെന്ന് ജയശാലിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എങ്ങിനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്നും ഡോക്ടർ പറഞ്ഞു.

ചെരിപ്പ് ദേഹത്ത് വീഴാതിരിക്കാൻ താൻ ഒഴിഞ്ഞുമാറിയെന്നും ഒപ്പമുണ്ടായിരുന്ന സിസ്റ്ററിന്റെ ദേഹത്താണ് ഇത് വീണതെന്നും ഡോക്ടർ പറഞ്ഞു. പിന്നീട് അക്രമികൾ പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകൾ തനിക്ക് നേരെ വിളിച്ചുപറഞ്ഞുവെന്നും തനിക്ക് മുൻപരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി. ആറ്റിങ്ങൽ പൊലീസാണ് പ്രതികളെ പിടികൂടിയത്.