കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിലും കളമശ്ശേരി മെഡി.കോളേജിലുമാണ് കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചത്.
കോഴിക്കോട്/എറണാകുളം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിലും കളമശ്ശേരി മെഡി.കോളേജിലുമാണ് രണ്ട് കൊവിഡ് രോഗികൾ മരണപ്പെട്ടത്.
കാളാണ്ടിത്താഴം പൂന്തുരുത്തി പറമ്പിൽ കൗസു (65) ആണ് കോഴിക്കോട് മെഡി.കോളേജിൽ വച്ചു മരണപ്പെട്ടത്. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കൗസു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കളമശ്ശേരി മെഡി.കോളേജിൽ കോവിഡ് പൊസിറ്റീവായി ചികിത്സയിലായിരുന്ന വടക്കൻ പറവൂർ വടക്കേ ചുള്ളിനക്കര തങ്കപ്പൻ (70) ആണ് മരിച്ച മറ്റൊരാൾ. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചിട്ടുണ്ട്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ദീർഘകാലമായുള്ള വൃക്ക രോഗവും മസ്തിഷ്കാഘാതവും ഉണ്ടായിരുന്നു.